Saturday, May 5, 2012

അവന്‍









എന്നും നാലുമണിപ്പൂക്കള്‍
വിടര്‍ന്നു കഴിയുമ്പോള്‍

മാഞ്ചോട്ടിലെ കല്ലുകളോട്
മറതേടാന്‍ മാവ് കെഞ്ചുന്നു.

ചിരിച്ചു നിന്ന കശുവണ്ടി
ഉള്ളം പുകയ്ക്കുന്നു.

തോടിന്‍റെ ആഴമളന്നെത്തുന്ന
തോര്‍ത്തില്‍പ്പെടാതൊരു
പരല്‍മീന്‍ കിതയ്ക്കുന്നു.
ഓലപ്പന്തിന്‍റെ വേഗം കണ്ട്
തിരിഞ്ഞോടുമ്പോള്‍ കീശയില്‍
ഗോലികള്‍ ചിരിക്കുന്നു.

എപ്പോഴും എണ്ണം തെറ്റിച്ച്
മഞ്ചാടിയും കുന്നിമണിയും.

വഴിയരികിലെ മഷിത്തണ്ട്
കണ്ണ്പൂട്ടി പമ്മി നില്‍ക്കുന്നു.

നാളെയെങ്കിലും പെറ്റില്ലെങ്കില്‍....!!!!
പുസ്തകത്താളിലെ പേറ്റ്മുറിയില്‍
ഉള്‍ക്കിടിലത്തോടെ ഗര്‍ഭമില്ലാ മയില്‍പ്പീലി...

അപ്പോഴും പൊട്ടിയ സ്ലേറ്റിലൂടെ അവന്‍
ലോകം കണ്ട് പഠിക്കുകയായിരുന്നു...