Saturday, September 22, 2012

ഇരുട്ട്


ഏതോ ഒരമാവാസിയില്‍
ഇരുട്ടിന്‍റെ മറപറ്റി,

അനാഥത്വത്തിന്‍റെ ചട്ടചാര്‍ത്തി
ഒരു തൊട്ടിലില്‍ ത്യജിച്ചു.

ഇരുളില്‍ തള്ളിയ ജന്മം
ഇരുണ്ടവഴികളില്‍ ഒഴുക്കായി;

അഴുക്ക് ചാലില്‍ വിഴുപ്പലക്കി
വിശുദ്ധി നേടുന്ന പാതിവ്രത്യം!.

നാളെയൊരു കത്തിമുനയില്‍
ചാലിച്ച നിണവുമായ് അവന്‍?

അപ്പോഴും എരിയുന്ന മെഴുതിരി
മുന്നില്‍ അവള്‍ ഇരുണ്ട മനവുമായ്‌
വൃഥാ വെളിച്ചം തിരയുന്നുണ്ടാവാം...

Thursday, September 13, 2012

കനവുകള്‍




കലചക്രത്തിന്‍റെ 
ഘടികാര സൂചികള്‍
പിന്നിലേക്കാരേലും
ഒന്ന് തിരിക്കുമോ?

പിന്നിട്ട വഴികളില്‍ 
എന്നെ തിരയുവാന്‍ 
എനിക്കിനിയൊന്നു 
തിരിഞ്ഞു നടക്കണം...

ഇടറിവീഴുമ്പോള്‍ 
താങ്ങായ കരങ്ങളും
കയ്യൊഴിഞ്ഞിന്നു ഞാ-
നേകനായ് അലയുന്നു

ഇനിയെത്ര കാതം
കൂടി ചരിക്കണം?!.
ചിതറുന്ന ചിന്തകള്‍,
പതറുന്ന കാല്‍വെയ്പ്.

ഋതുഭേദ കന്യകള്‍
വാരി വിതറിയ
നിറമുള്ള ചിത്രങ്ങള്‍
ഇഴയൂര്‍ന്നു പിരിയുന്നു.

കാര്‍മേഘ കൂട്ടങ്ങള്‍
കവര്‍ന്നു കടന്നൊരാ-
ക്കതിരൊളി ചന്ദ്രിക
ചിരിതൂകിയെത്തുന്ന;
കനവുകള്‍ക്കായി
കാത്തിരിക്കുന്നു ഞാന്‍...