Thursday, March 22, 2012

ചവറ്റുകുട്ട


മുറ്റത്തെ തുളസിത്തറയില്‍ വെള്ളം
ഒഴിക്കുന്നതിനിടയില്‍ ലക്ഷ്മി പറഞ്ഞു....’’നിങ്ങള്‍ ഇങ്ങനെ വെറുതെ
ഇരിക്കാതെ ആ കുട്ട്യോളെ ശ്രദ്ധിക്കൂ, കണ്ണ് തെറ്റിയാല്‍ നാലും
കൂടി തല്ലുണ്ടാക്കും.’’ വായിച്ചു കൊണ്ടിരുന്ന വര്‍ത്തമാനപ്പത്രത്തില്‍
നിന്ന് മുഖമുയര്‍ത്താതെ ഞാന്‍ പറഞ്ഞു ‘’കുട്ട്യോള്‍ ആവുമ്പോ
തെല്ല് കസൃതിയൊക്കെ ആവാം.; അതെ നീ കുറച്ചു സംഭാരം
എടുത്തിട്ടു വാ കലശലായ ദാഹം. ഉഷ്ണം കൂടി വരുന്നുണ്ട്.
ഇത്തവണ മഴ വൈകുമെന്നാ തോന്നുന്നെ’’.

തെല്ലു നേരം ഉമ്മറക്കോലായിലെ ചുവരില്‍
വെച്ചിരിക്കുന്ന അച്ഛന്‍റെ ചിത്രത്തില്‍ നോക്കിയിരുന്നപ്പോള്‍ മനസ്സില്‍ എന്‍റെ
കുട്ടിക്കാലവും മിന്നി മറഞ്ഞു. വാത്സല്യം പ്രകടിപ്പിക്കാതെ; സ്നേഹിച്ചിരുന്ന അച്ഛന്‍...!!! എപ്പോഴും കുടുംബം കുട്ടികള്‍ എന്ന് കരുതി
എന്നും തിരക്കുപിടിച്ച ഒരു ജീവിതം ആയിരുന്നു അച്ഛന്റേതു....ഒടുവില്‍ ഒരു തണുത്ത
പ്രഭാതത്തില്‍ ഉറക്കം മതിയാവാതെ ഉണരാതിരുന്ന അച്ഛന്‍ ഒരു നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മയായി.

.’’അച്ഛാ’’...ഉണ്ണിയുടെ വിളി കേട്ടാണ്
ചിന്തകളുടെലോകത്ത് നിന്നും മടങ്ങിയെത്തിയത്....’’അച്ഛാ അവര്‍ എനിക്ക് കളിക്കാന്‍ പന്ത് തരുനില്ല....’’ കരയാന്‍ തുടങ്ങിയ ഉണ്ണിയെ വാരിയെടുത്തു....ആ നെറ്റിയില്‍ ചുണ്ടമര്‍ത്തി
പറഞ്ഞു ‘’അച്ഛന്‍ ടൌണില്‍ പോയി വരുമ്പോള്‍ കുട്ടന് പുതിയൊരു
പന്ത് വാങ്ങിക്കൊണ്ടാരാം കേട്ടോ.....’’.
മക്കളില്‍ ഇളയവനായ ഉണ്ണിക്ക് എപ്പോഴും സങ്കടം
പറയാനേ നേരമുള്ളൂ...അവന്‍റെ കുഞ്ഞു പരാതികള്‍ ഒക്കെ തീര്‍ക്കാന്‍ വാരിയെടുത്തു ആ
നെറുകയില്‍ ഒരു മുത്തം നല്‍കി നെഞ്ചോട്‌ ചേര്‍ത്താല്‍ മതി ലോകം കീഴടക്കിയ
ഭാവത്തില്‍ ഒരു ജേതാവിനെപ്പോലെ അവന്‍ അങ്ങനെ ഇരിക്കുന്നത് കാണുമ്പോള്‍ മനസ്സ്
നിറയും...

. ‘’ഇതാ ഞാന്‍ പറഞ്ഞെ നിങ്ങളാ ഈ കുട്ട്യോളെ കൊഞ്ചിച്ച്
വഷളാക്കുന്നെ’’, ലക്ഷ്മി പറഞ്ഞത് ചൊടിപ്പിച്ച പോലെ ഉണ്ണി എന്‍റെ
കഴുത്തില്‍ ചുറ്റിപ്പിടിച്ചു...നെഞ്ചില്‍ മുഖം അമര്‍ത്തിയിരുന്നു.......


....ഇനിയുമിത് തുടരാന്‍ വയ്യ; എഴുതിയ കടലാസ്സില്‍ നെടുകെയും കുറുകെയും കുറേ വരകള്‍ വരയ്ക്കുന്നതിനിടയില്‍
കണ്ണ് നിറയുന്നുണ്ടായിരുന്നു; ഇറ്റുവീണ കണ്ണീര്‍ത്തുള്ളികള്‍
കുതിര്‍ത്ത മഷിപടര്‍ന്ന കടലാസ്സ്തുണ്ടിനെ ചുരുട്ടി ചവറ്റുകുട്ടയിലേക്ക്
വലിച്ചെറിഞ്ഞു.

ഇപ്പോള്‍ ഞാന്‍ വലിച്ചെറിഞ്ഞത് എന്‍റെ ആത്മകഥയുടെ
ഒരേടാണ്. ആ കടലാസ്സുതുണ്ട് പതിച്ച ചവറ്റുകുട്ടയ്ക്കു സമാനമായ; ഈ വൃദ്ധസദനത്തിന്‍റെ ചുവരുകള്‍ക്കുള്ളില്‍ ഇരുന്ന് ....പിടയുന്ന
മനസ്സിലേക്ക് ആവാഹിച്ച ഗതാകാലത്തിന്‍റെ ഊഷ്മളമായ ഒരേട്......!!!

അവിടെ നിന്നും ജീവിതത്തിന്‍റെ ഈ ഊഷരതയിലേക്കുള്ള
പ്രയാണം എഴുതിത്തീര്‍ക്കാന്‍ എനിക്കാവില്ല.........വയ്യ കണ്ണില്‍ ഇരുട്ട്
കയറുന്നത് പോലെ, വല്ലാതെ കിതയ്ക്കുന്നു, ഹോ തൊണ്ട വരളുന്നു......എന്താ ഇങ്ങനെ?!.... മേശപ്പുറത്തിരുന്ന ഗ്ലാസ്സും
വെള്ളവും കയ്യെത്തി എടുക്കാനുള്ള ശ്രമത്തിനിടയില്‍ തട്ടിമറിഞ്ഞു....ആ ശബ്ദം എന്‍റെ
കാതുകളില്‍ നിന്ന് മെല്ലെ ഊര്‍ന്നു പോകുന്നത് പോലെ.......

ഞാന്‍ കണ്ണ് തുറന്നപ്പോള്‍ ചുറ്റിലും
അവിടത്തെ സഹവാസികള്‍ ഉണ്ടായിരുന്നു. വൃദ്ധസദനത്തിന്റെ നടത്തിപ്പുകാരനായ മേനോന്‍
എന്‍റെ തോളില്‍ പിടിച്ചു കൊണ്ട് ചോദിച്ചു ‘’എന്ത് പറ്റി മാഷേ?’’, ‘’ഒന്നുമില്ല’’ എന്ന് പതിഞ്ഞ ശബ്ദത്തില്‍ മറുപടി നല്‍കി...; പക്ഷെ അപ്പോഴും എന്‍റെ ചിന്ത
ചവറ്റുകുട്ടയ്ക്കുള്ളിലേക്ക് ചുരുട്ടിയെറിഞ്ഞ എന്‍റെ
ജീവിതത്തെക്കുറിച്ചായിരുന്നു...........

5 comments:

  1. ഇപ്പോള്‍ ഞാന്‍ വലിച്ചെറിഞ്ഞത് എന്‍റെ ആത്മകഥയുടെ
    ഒരേടാണ്. ആ കടലാസ്സുതുണ്ട് പതിച്ച ചവറ്റുകുട്ടയ്ക്കു സമാനമായ; ഈ വൃദ്ധസദനത്തിന്‍റെ ചുവരുകള്‍ക്കുള്ളില്‍ ഇരുന്ന് ....പിടയുന്ന
    മനസ്സിലേക്ക് ആവാഹിച്ച ഗതാകാലത്തിന്‍റെ ഊഷ്മളമായ ഒരേട്......!!!

    എത്ര തീവ്രമായ വരികൾ, നല്ല രചന. തുടർന്നെഴുത്തിനു എല്ലാവിധ ആശംസകളും...

    ReplyDelete
  2. ഇതൊരു എളിയ ശ്രമം ആയിരുന്നു അജിത്‌........നന്ദി വായനയ്ക്ക്.

    ReplyDelete
  3. എന്‍റെ ചിന്ത
    ചവറ്റുകുട്ടയ്ക്കുള്ളിലേക്ക് ചുരുട്ടിയെറിഞ്ഞ എന്‍റെ
    ജീവിതത്തെക്കുറിച്ചായിരുന്നു..
    vedanayaayi niranju nilkkunna aa paavam vrudhante neduveerppukal manassine vallathe alattunnu...

    ReplyDelete
  4. എഴുത്തുകൾ ഒന്നും കാണുന്നില്ലല്ലോ മാഷെ ...വല്ലപ്പോഴും എഴുതികൂടെ ഇതുപോലെ മനസ്സില് തട്ടുന്നത് ...ആശംസകൾ

    ReplyDelete