Wednesday, February 22, 2012

കണ്ണീര്‍ക്കടലില്‍


ഓളപ്പരപ്പിന്‍റെ മീതെ
ആഴക്കടലിന്‍ തിരയില്‍,

പ്രതീക്ഷതന്‍ ചൂണ്ടലില്‍
ജീവിതം കോര്‍ത്ത് ചൂണ്ടക്കാര്‍.

തീരത്തു തോരാത്ത മഴ,
മഴത്തുള്ളിക്കുപ്പുരസം.

കടലില്‍ ഒടുങ്ങാത്ത തിര
തിരയിലെ നുരയിലുമുപ്പ്.

തിരമരങ്ങള്‍ക്കിടയില്‍;
തിമിരം ബാധിച്ച മനങ്ങള്‍
വേട്ടമൃഗത്തെ തേടുന്നു.

കഴുകന്‍ കണ്ണുകളില്‍
അഗ്നിത്തിളക്കം.

ഉന്നം ഉറപ്പിക്കാന്‍
ഇരയെക്കിട്ടിയ ത്വര;

എയ്തുവിട്ട തീയുണ്ടകള്‍
കനലെരിയുന്ന നെഞ്ചിലേക്ക്,

അവസാന പിടച്ചിലും ഒടുങ്ങി
ഭക്ഷ്യയോഗ്യമല്ലാത്ത ഇരകള്‍.

തീരത്തെ കൂരയില്‍ ചാകര-
ക്കൊയ്ത്തിനായ്‌ പ്രാര്‍ത്ഥന.

അഷ്ടിക്കു വകതേടി പോയോര്‍;
ചേതനയറ്റു തിരികെയാത്രയില്‍.

വെടിയൊച്ച വിറങ്ങലിപ്പിച്ച തീരം
വിതുമ്പി നില്‍ക്കുന്നൂ, വിടയോതുന്നൂ..

തിരയൊടുങ്ങാത്ത കണ്ണീര്‍ക്കടലായ്..........

(തുടര്‍ച്ച......)


നീതി തേടി ആത്മാക്കള്‍
നീതിദേവതയ്ക്കു മുന്നില്‍....

അവിടെ കറുത്ത കുപ്പായമിട്ട ജനാധിപത്യം
വേട്ടക്കാര്‍ക്ക് ഓശാന പാടുന്നു...

അധികാരത്തിന്‍റെ ഇടനാഴികളില്‍
നാണയത്തുട്ടുകള്‍ കിലുങ്ങുന്നു....

ഇനിയെത്രയാവും ജീവന്‍റെ വില?!
രണ്ടാത്മാക്കള്‍ വിലയുറപ്പിക്കുന്നതും കാത്ത്........

(ഇനിയും തുടരും.......)

Thursday, February 16, 2012

ആഷ്ടമുടിക്കായാലും...സഖിയും(കല്ലടയാറ്)



എന്‍ ഗ്രാമത്തിനോരത്തായ് പ്രീയകള്‍
സംഗമിക്കുന്നൂ, കരം കോര്‍ക്കുന്നു, മനം
പകുക്കുന്നു, മോദമായ്‌ യാത്ര തുടരുന്നൂ.

കുണുങ്ങി ചിരിച്ചൊഴുകുന്നൂ സഖികള്‍
കടക്കണ്ണില്‍ കള്ള നോട്ടവുമായി;
നുരയായ്‌ വിരിയും ചിരിയും, ചേലുമായ്‌
കാത്തിരിപ്പിന്‍റെ പരിഭവം പറഞ്ഞു തീരാതെ.

പിന്നിട്ട വഴിയിലെ കാഴ്ചകള്‍ കാതോരം മൊഴിഞ്ഞ്
ഓളക്കയ്കള്‍ പിണഞ്ഞു, കുഞ്ഞ് തെന്നലില്‍ ഇളകി
മദിച്ചു പുളച്ചു പായുവതു നോക്കി കൊറ്റികള്‍-
കുശുകുശുക്കുന്നു, മംഗളമോതുന്നൂ കേരങ്ങള്‍....

വെള്ളിയാട പുതപ്പിച്ച് ചെറുമീന്‍ പറ്റങ്ങള്‍,
കതിരവന്‍ കാഴ്ചയ്ക്ക് തിളക്കമേറ്റുന്നൂ,
ഇളംതെന്നല്‍ ആടയില്‍ തൊങ്ങല്‍ ചാര്‍ത്തുന്നൂ,
പൂവരശുകള്‍ പൂമഴയായ്‌ പുഞ്ചിരിക്കുന്നു.

ആകാശ മേലാപ്പില്‍ ചെറുമേഘത്തുണ്ടുകള്‍
തോരണം ചാര്‍ത്തുന്നു, വര്‍ണമേളമൊരുക്കുന്നു.

വ്രീളാവതിയായ്‌, കടാക്ഷമെയ്യും മിഴികള് ‍കാണാതെ;
പ്രണയകുശലംമൊഴിയും മൊഴികള്‍ കേള്‍ക്കാതെ
മനോമുകുരത്തില്‍ തെളിയും മുഖ കാന്തികാണ്മാന്‍
വെമ്പല്‍ പൂണ്ടു പായുവതിവള്‍ സഖിയോടൊപ്പം.

ആയിരം കൈകളാല്‍ പുല്കുവാനാഞ്ഞവന്‍
തിരയിളകുന്ന മനവുമായി; കതോര്‍ത്തിരിപ്പൂ
നിന്‍ചിരി കേള്‍ക്കാന്‍, കണ്പാര്‍ത്തിരിപ്പൂ നിന്‍ മുഖം കാണാന്‍.

ഒടുവില്‍ നീ ലജ്ജാവിവശയായ് നെഞ്ചോരം ചേരുന്നതും,
ഉള്പ്പൂവില്‍ ഉന്മാദമായി നീ അവനില്‍ നിറയുന്നതും,
ചെഞ്ചായം പൂശി മറതീര്‍ത്തു ദിനകരന് ‍തെല്ല് ജാള്യതയോടെ
മുഖം മറയ്ക്കുന്നതും; വിടപറയാതെ, വിരഹിയായ്-
മറയുന്നതും നോക്കി, ഇങ്ങീ തീരത്ത്‌ ഞാനും ഏകാനവുന്നൂ...

Saturday, February 11, 2012

ചില പ്രണയക്കാഴ്ചകള്‍



പ്രണയത്തിന് നിറം ചുവപ്പാണോ?!
ആയിരിക്കാം.....;
ചുവപ്പ് മഞ്ഞയായും
നീലയായും മാറാനും തരമുണ്ട്

ചാറ്റിങ് ജാലകത്തിലെ
ചിഹ്നങ്ങളില്‍ ഉരുവാകുന്ന
പ്രണയങ്ങള്‍...
എട്ടു കാലി വലകളില്‍ കുരുങ്ങി
അമര്‍ന്നൊടുങ്ങുന്നൂ.

മിസ്സ്ഡ്‌ കാളായി തുടങ്ങി
കുറും സന്ദേശങ്ങളില്‍ കൂടി
വളര്‍ന്നു പടര്‍ന്ന് ചിലവ-
ലോഡ്ജു മുറിയിലേക്ക്..!!!

പ്രണയം ചിറക് വിടര്‍ത്തുന്നു
മൊബൈലില്‍ നിന്നും
വലക്കണ്ണികളിലേക്കും;
തിരികെ മൊബൈലിലേക്കും!

തീവണ്ടി ആപ്പീസില്‍
വഴിക്കണ്ണ്‍ നട്ട്...
ചില പ്രണയിനികള്‍;
സമാന്തരങ്ങള്‍ പോലെ
ചില കുടുംബ വഴികള്‍

പ്രണയചിന്തകള്‍
നെരിപ്പോട് പോലെ;
കനലാട്ടങ്ങളില്‍
കാഴ്ച്ചകള്‍ ജ്വലിക്കുന്നു

പ്രണയത്തിന്‍റെ
ഉയിര്‍തൊട്ട,
ജീവിതത്തിന്‍റെ
നറുംതേന്‍ നുകര്‍ന്ന,
ഒരു പ്രണയിനിയുടെ
മനസ്സ് മന്ത്രിക്കുന്നു

ഹൃദയചിഹ്നത്തില്‍
തുള തീര്‍ക്കുന്ന അമ്പ്
പ്രണയം മരിക്കും വരെ
തറഞ്ഞു കയറട്ടെ...!!!

Wednesday, February 1, 2012

വൈകി വന്ന മഴ



ഞാന്‍ കിനാവുകള്‍ വിതച്ചു
കണ്ണീരു കൊയ്ത ഒരു കര്‍ഷകന്‍റെ പുത്രന്‍.

ജീവിതംപോല്‍ വരണ്ട മണ്ണിന്‍റെ മാറില്‍
പ്രതീക്ഷതന്‍ ചാലുകീറി,
നോവുകളുടെ കണ്‍തടം തുടയ്ക്കാന്‍
പൊന്നിന്‍ കതിര്‍ കാത്ത്;
കിടപ്പാടം കടമാക്കി
കിനാവിന്‍റെ വിത്ത്‌ നേടിയോന്‍
അച്ഛന്‍.

സ്വപ്നങ്ങള്‍ ധാത്രിതന്‍ മടിയില്‍
അര്‍ച്ചിച്ച്; അവ നാമ്പിടുന്നതും,
പ്രതീക്ഷകള്‍ കതിരിടുന്നതും
കാത്ത് ഞങ്ങള്‍.

തളിര്‍ത്ത മോഹത്തിന്‍ മീതെ
കരുണയിറ്റിക്കാതെ....
വഴിമറന്ന മഴമേഘങ്ങള്‍
നെഞ്ചില്‍ നീറ്റലായി.
ഗണിതത്തിന്‍ ഇരട്ടിപ്പെരുക്കങ്ങള്‍
ഉള്ളില്‍ നടുക്കമേറ്റി.

ദൈവങ്ങള്‍
കനിവറ്റ മുഖവുമായി;
അര്‍ത്ഥനകള്‍
നിരര്‍ത്ഥകമാക്കിച്ചിരിക്കുന്നു..!!
‘’ചെയ്ത്തു ദോഷ’’മെന്നു മുത്തശ്ശി..!

കണക്ക് പുസ്തകത്തില്‍
കരിമ്പൂച്ചയെപ്പോല്‍
ഋണം വാ പിളര്‍ത്തുന്നു...!

എങ്കിലും മോഹങ്ങളുടെ
അവസാന തിരിനാമ്പ് കെടുംമുന്നേ;
പ്രതീക്ഷ തന്‍ മഴമേഘം
പെയ്തിറങ്ങുന്നതും നോക്കി
ജീവിത ചക്രം തിരിച്ചു കാത്തിരിപ്പ്...

തെളിഞ്ഞ മാനം,
പെയ്തൊഴിയാന്‍ വെമ്പുന്ന മനം;
എങ്കിലും അച്ഛന്‍ മുഖത്തൊരു പ്രതീക്ഷ
കാത്തു.....തെക്കേ തൊടിയിലെ-
ച്ചിതയില്‍ എരിഞ്ഞടങ്ങും വരെ....!!!

പൊലിഞ്ഞ സ്നേഹത്തിന്‍
ചാരക്കൂനയ്ക്ക്
മേലെ ഇരച്ചെത്തിയ മഴ
പെയ്തിറങ്ങുമ്പോള്‍
എനിക്ക് മഴയോട് പുച്ഛം.

കാലം തെറ്റി പെയ്ത മഴയോട്
നീരസം ഭാവിച്ചപ്പോള്‍..
മഴ കാറ്റിനോട് പറഞ്ഞു..
എന്‍റെ വഴിമുടക്കി, മുറതെറ്റിച്ച,
കാലച്ചക്രത്തിന്‍ താളം തെറ്റിച്ച,
ഋതുഭേദങ്ങളുടെ മടിക്കുത്തഴിച്ച,
മനുജ കുലത്തിന്‍
‘’ചെയ്ത്തു ദോഷം’’.