Tuesday, October 16, 2012

ഭ്രമണം

തട്ടിത്തെറിപ്പിച്ച
പൂക്കൂടയിലെ
പൂക്കള്‍ പുലമ്പുന്നു;
ഇനിയൊരു പൂക്കാലം
നിനക്കന്യമാവട്ടെ...
ശാപഗ്രസ്തമായ
ഇരുണ്ട വഴികളില്‍
വിജനതയുടെ മൌനം
താണ്ടാന്‍, തളര്‍ന്ന
ചിറകുകള്‍ വീശി
ഇനിയെത്ര കാതം?!
ദിഗന്തങ്ങള്‍ നടുക്കുന്ന
ഇരംബങ്ങളെല്ലാം
മനസ്സില്‍ ഉരുവായി
കാതിലൊടുങ്ങുന്നു.
അപ്പോഴും നീ
കേള്‍ക്കാത്ത ഈണങ്ങള്‍
പൂമരച്ചോട്ടില്‍ നിനക്കായി
പെയ്തു തോരുന്നുണ്ടായിരുന്നു...
ഇനിയൊരു ഭ്രമണം
കഴിഞ്ഞു  വരുംന്നേരം;
ഈ നാദത്തിന്‍ അലകള്‍
ഒടുങ്ങാതിരുന്നെങ്കില്‍...!

വിഹ്വലതകള്‍

ചുറ്റപ്പെട്ടവരുടെയിടയില്‍
ഒറ്റയായൊഴുകിയപ്പോഴും
തൂവല്‍ കൊഴിച്ച് പറന്നകന്ന
ദിനപ്പറവയെ നോക്കി
ഇരവണയുന്നതും പാര്‍ത്ത്

അലകള്‍ അടങ്ങാത്ത തീരത്ത്‌
അരുണിമ പടര്‍ത്തിയ സന്ധ്യ-
തന്‍ കവിളിലെ കുങ്കുമച്ചാര്‍ത്തില്‍
വിരല്‍ മുക്കി വരച്ചതെന്‍ ഹൃദയം...

എന്നോര്‍മ്മതന്‍ നഭസ്സിലെ
മേഘപാളികളില്‍ പെയ്യാതെ
ഘനീഭവിച്ച ഹൃദയ സ്പന്ദനങ്ങള്‍
ഉഷ്ണപ്പറവകള്‍ റാഞ്ചിപ്പറക്കുന്നു.

ശിഥില ബിംബങ്ങള്‍ ചേര്‍ത്തു
വൈരൂപ്യത്തിന്റെ മൂശയില്‍
എനിക്കൊരു രൂപം മെനയണം;
ഉടച്ചും വാര്‍ത്തും അതിനായ്‌...

പൂക്കാത്ത കൊമ്പിന്‍ ചോട്ടില്‍
കൊഴിഞ്ഞ വസന്തത്തിന്‍റെ
ഊഷരതയുടെ പുതപ്പിനടിയില്‍
ഇനിയെനിക്കൊന്നുറങ്ങണം...

മറ്റൊരു പുലരിതന്‍ പുഞ്ചിരി
വന്നെന്നെ തൊട്ടുണര്‍ത്തുംവരെ...