Tuesday, October 16, 2012

വിഹ്വലതകള്‍

ചുറ്റപ്പെട്ടവരുടെയിടയില്‍
ഒറ്റയായൊഴുകിയപ്പോഴും
തൂവല്‍ കൊഴിച്ച് പറന്നകന്ന
ദിനപ്പറവയെ നോക്കി
ഇരവണയുന്നതും പാര്‍ത്ത്

അലകള്‍ അടങ്ങാത്ത തീരത്ത്‌
അരുണിമ പടര്‍ത്തിയ സന്ധ്യ-
തന്‍ കവിളിലെ കുങ്കുമച്ചാര്‍ത്തില്‍
വിരല്‍ മുക്കി വരച്ചതെന്‍ ഹൃദയം...

എന്നോര്‍മ്മതന്‍ നഭസ്സിലെ
മേഘപാളികളില്‍ പെയ്യാതെ
ഘനീഭവിച്ച ഹൃദയ സ്പന്ദനങ്ങള്‍
ഉഷ്ണപ്പറവകള്‍ റാഞ്ചിപ്പറക്കുന്നു.

ശിഥില ബിംബങ്ങള്‍ ചേര്‍ത്തു
വൈരൂപ്യത്തിന്റെ മൂശയില്‍
എനിക്കൊരു രൂപം മെനയണം;
ഉടച്ചും വാര്‍ത്തും അതിനായ്‌...

പൂക്കാത്ത കൊമ്പിന്‍ ചോട്ടില്‍
കൊഴിഞ്ഞ വസന്തത്തിന്‍റെ
ഊഷരതയുടെ പുതപ്പിനടിയില്‍
ഇനിയെനിക്കൊന്നുറങ്ങണം...

മറ്റൊരു പുലരിതന്‍ പുഞ്ചിരി
വന്നെന്നെ തൊട്ടുണര്‍ത്തുംവരെ...

1 comment:

  1. പൂക്കാത്ത കൊമ്പിന്‍ ചോട്ടില്‍
    കൊഴിഞ്ഞ വസന്തത്തിന്‍റെ
    ഊഷരതയുടെ പുതപ്പിനടിയില്‍
    ഇനിയെനിക്കൊന്നുറങ്ങണം....

    unaroo..pulariyude punchiri ninne thottunarthunnu...

    ReplyDelete