Thursday, June 28, 2012

കതിരുകാണാക്കിളികള്‍.......





വയലും, വരമ്പും,
തെളിനീര്‍ച്ചോലയും,
മാനത്തുകണ്ണിയും,
മറവിയില്‍ മറയുന്നു.

കൊയ്ത്തുപാട്ടിന്നീണം
പഴമയില്‍ ഒടുങ്ങുന്നു;
കൊയ്ത്തും മെതിയും
ചരിത്രമായ്‌ മാറുന്നു.

വിതയ്ക്കാതെ, കൊയ്യാതെ
പാടിപ്പറന്നോരാ പൈങ്കിളിപ്പറ്റം
പഴിചൊല്ലിയകലുന്നു...

കാതങ്ങള്‍ താണ്ടി
പറന്നുതളര്‍ന്നോരാ
ദേശാടനക്കിളി
പരതിത്തളരുന്നു...

കൂടൊരുക്കാനൊരു
ചില്ലയും കാണാതെ
വേപധുവില്‍ മുങ്ങി
വിധിയെപ്പഴിക്കുന്നു.

മാനവചെയ്തികള്‍
മാറ്റിവരച്ചോരു
തലവിധി ധരയുടെ
ചേല് കെടുത്തുന്നു.

വേര്‍പ്പിന്‍ മണികളാല്‍
സ്വപ്നം വിതയ്ക്കുന്ന
വയലൊരുചിത്രമായ്‌
ചുവരില്‍ ഒതുങ്ങുന്നു...!!!