ഓണമിങ്ങെത്താറായ്
ഓമലാളെ
പാണന്റെ
ചേലുള്ള ശീലുകേൾപ്പൂ
തുമ്പികൾ
പാറിക്കളിക്കുന്ന തൊടിയിലെ
തുമ്പകൾ
പുഞ്ചിരിപ്പൂക്കൾ വിടർത്തുന്നു
മുക്കൂറ്റി
വ്രീളാവിവശയായ് നിൽക്കുന്നു
ചിത്രപതംഗങ്ങൾ
മധുവുണ്ട് പാറുന്നു
തെന്നലിൻ
കൈകളിൽ താലോലമാടുന്നു
തെച്ചിയും
പിച്ചകപൂവല്ലിയും
തുളസിക്കതിരുകൾ
തൂമണം തൂവുന്നു
മന്ദാരപ്പൂവുകൾ
മന്ദഹസിക്കുന്നു
തൊടിയിലെ
പൂമരകൊമ്പത്തിരുന്നൊരാ
കോകിലം
കൂജനരാഗമുതിർക്കുന്നു
തെക്കേത്തൊടിയിലെ
തേന്മാവിൻകൊമ്പത്ത്
അണ്ണാറക്കണ്ണന്മാർ
മാന്തളിർകിള്ളുന്നു
തൂക്കണാംകുരുവികൾ
ചേക്കേറാനെത്തുന്ന
തെങ്ങോല
കയ്യുകൾ വീശിനിന്നീടുന്നു
പൂവിളിഉയർത്തണം
പൂക്കളമൊരുക്കണം
പൊന്നിൻകസവുള്ള
ചേലയുടുക്കേണം
തൂശനിലയിൽ
വിളമ്പിനിരത്തുവാൻ
നാവിൽകൊതിയൂറും
സദ്യയൊരുക്കേണം
കൈകൊട്ടിക്കളികളും
തിരുവാതിരപ്പാട്ടും
ഒരുവട്ടംകൂടിയെൻ
ഉള്ളംനിറയ്ക്കണം
പോയകാലത്തിൻറെ
പുണ്യങ്ങളൊക്കെയും
ഓണസ്മൃതികളായ് വീണ്ടുംപിറക്കണം...