Wednesday, February 1, 2012

വൈകി വന്ന മഴ



ഞാന്‍ കിനാവുകള്‍ വിതച്ചു
കണ്ണീരു കൊയ്ത ഒരു കര്‍ഷകന്‍റെ പുത്രന്‍.

ജീവിതംപോല്‍ വരണ്ട മണ്ണിന്‍റെ മാറില്‍
പ്രതീക്ഷതന്‍ ചാലുകീറി,
നോവുകളുടെ കണ്‍തടം തുടയ്ക്കാന്‍
പൊന്നിന്‍ കതിര്‍ കാത്ത്;
കിടപ്പാടം കടമാക്കി
കിനാവിന്‍റെ വിത്ത്‌ നേടിയോന്‍
അച്ഛന്‍.

സ്വപ്നങ്ങള്‍ ധാത്രിതന്‍ മടിയില്‍
അര്‍ച്ചിച്ച്; അവ നാമ്പിടുന്നതും,
പ്രതീക്ഷകള്‍ കതിരിടുന്നതും
കാത്ത് ഞങ്ങള്‍.

തളിര്‍ത്ത മോഹത്തിന്‍ മീതെ
കരുണയിറ്റിക്കാതെ....
വഴിമറന്ന മഴമേഘങ്ങള്‍
നെഞ്ചില്‍ നീറ്റലായി.
ഗണിതത്തിന്‍ ഇരട്ടിപ്പെരുക്കങ്ങള്‍
ഉള്ളില്‍ നടുക്കമേറ്റി.

ദൈവങ്ങള്‍
കനിവറ്റ മുഖവുമായി;
അര്‍ത്ഥനകള്‍
നിരര്‍ത്ഥകമാക്കിച്ചിരിക്കുന്നു..!!
‘’ചെയ്ത്തു ദോഷ’’മെന്നു മുത്തശ്ശി..!

കണക്ക് പുസ്തകത്തില്‍
കരിമ്പൂച്ചയെപ്പോല്‍
ഋണം വാ പിളര്‍ത്തുന്നു...!

എങ്കിലും മോഹങ്ങളുടെ
അവസാന തിരിനാമ്പ് കെടുംമുന്നേ;
പ്രതീക്ഷ തന്‍ മഴമേഘം
പെയ്തിറങ്ങുന്നതും നോക്കി
ജീവിത ചക്രം തിരിച്ചു കാത്തിരിപ്പ്...

തെളിഞ്ഞ മാനം,
പെയ്തൊഴിയാന്‍ വെമ്പുന്ന മനം;
എങ്കിലും അച്ഛന്‍ മുഖത്തൊരു പ്രതീക്ഷ
കാത്തു.....തെക്കേ തൊടിയിലെ-
ച്ചിതയില്‍ എരിഞ്ഞടങ്ങും വരെ....!!!

പൊലിഞ്ഞ സ്നേഹത്തിന്‍
ചാരക്കൂനയ്ക്ക്
മേലെ ഇരച്ചെത്തിയ മഴ
പെയ്തിറങ്ങുമ്പോള്‍
എനിക്ക് മഴയോട് പുച്ഛം.

കാലം തെറ്റി പെയ്ത മഴയോട്
നീരസം ഭാവിച്ചപ്പോള്‍..
മഴ കാറ്റിനോട് പറഞ്ഞു..
എന്‍റെ വഴിമുടക്കി, മുറതെറ്റിച്ച,
കാലച്ചക്രത്തിന്‍ താളം തെറ്റിച്ച,
ഋതുഭേദങ്ങളുടെ മടിക്കുത്തഴിച്ച,
മനുജ കുലത്തിന്‍
‘’ചെയ്ത്തു ദോഷം’’.

1 comment:


  1. ദൈവങ്ങള്‍
    കനിവറ്റ മുഖവുമായി;
    അര്‍ത്ഥനകള്‍
    നിരര്‍ത്ഥകമാക്കിച്ചിരിക്കുന്നു..!!
    ‘’ചെയ്ത്തു ദോഷ’’മെന്നു മുത്തശ്ശി..!.....ഇഷ്ട്ടമായി

    ReplyDelete