Saturday, March 8, 2014

വേരുകള്‍


ചക്കരയുമ്മ തരുമായിരുന്ന മുത്തശ്ശന്‍ പോയപ്പോള്‍
കൂടെ തെക്കോട്ട്‌ പോയി
ചക്കരമാമ്പഴം പൊഴിച്ച്നിന്ന തേന്മാവ്

അടിവാരം തോണ്ടിയപ്പോള്‍ അടിവേര് കണ്ടതിനാല്‍
പിഴുതെറിയപ്പെട്ടു ചില ഇളനീര്‍ സ്മരണകള്‍

മുറ്റത്തെ ആഞ്ഞിലി കട്ടിളവെപ്പിന്‍ ദിനം സ്ഥാനമേറ്റു

തേനൂറും വരിക്കച്ചുള നല്‍കിയ പ്ലാവിന്‍ കാതല്‍
പുതിയവീടിന്‍ പ്രധാന കവാടത്തിനു കാവലാളായ്

ഇരിപ്പിടമൊരുക്കി സ്വീകരണ മുറിയില്‍
തൊടിയില്‍ തളിരിട്ടു നിന്ന പൂവരശു...

അങ്ങനെ അറുത്തുമാറ്റി ഞാനെന്‍ പൈതൃകത്തിന്‍
കടവേരുകള്‍ ....


വരണം നിങ്ങളും നവഗൃഹപ്രവേശന നാളില്‍ ...

Wednesday, February 5, 2014

ഗസല്‍



കനലെരിയുന്നോരെന്‍ കരളില്‍
നീ മധുമഴയായ് പെയ്തിന്നു നിറയൂ
മമ നൊമ്പരത്തിന്റെ തിരയടക്കാനിന്നു
മലര്‍മന്ദഹാസമായ് അണയൂ... മല്സഖീ...
മലര്‍മന്ദഹാസമായ് അണയൂ

പൂക്കാത്ത വാകതന്‍ ശാഖയില്‍ ഞാനിന്നു
പാടാന്‍ മറന്നൊരു രാപ്പാടിയായ് 
കൂടൊരുക്കാനായി നീയണയുന്നതും
കനവു കണ്ടിങ്ങനെ കാത്തിരിപ്പൂ... മല്സഖീ...
കനവു കണ്ടിങ്ങനെ കാത്തിരിപ്പൂ

എന്‍റെ കിനാക്കളില്‍ പൂക്കാലമേകാനായ്
എന്മനതാരില്‍  മകരന്ദമാവാനായ്
ഒടുവിലീ വിരഹത്തിന്‍ നദിതാണ്ടിയെത്തുന്ന
പുലരിത്തുടുപ്പായ് നീ അണയൂ...  മല്സഖീ...  
പുലരിത്തുടുപ്പായ് നീ അണയൂ 

കിസലയതുല്യമാം അന്ഗുലിത്തുമ്പാലെ
ആത്മാവിനെ തൊട്ടുണര്‍ത്തൂ  എന്നുടെ
നെറുകയില്‍ ഇറ്റുന്ന തൂമഞ്ഞിന്‍ തുള്ളിപോല്‍
സിരകളില്‍ നീ കുളിരേകൂ... മല്സഖീ...
സിരകളില്‍ നീ കുളിരേകൂ


Tuesday, October 16, 2012

ഭ്രമണം

തട്ടിത്തെറിപ്പിച്ച
പൂക്കൂടയിലെ
പൂക്കള്‍ പുലമ്പുന്നു;
ഇനിയൊരു പൂക്കാലം
നിനക്കന്യമാവട്ടെ...
ശാപഗ്രസ്തമായ
ഇരുണ്ട വഴികളില്‍
വിജനതയുടെ മൌനം
താണ്ടാന്‍, തളര്‍ന്ന
ചിറകുകള്‍ വീശി
ഇനിയെത്ര കാതം?!
ദിഗന്തങ്ങള്‍ നടുക്കുന്ന
ഇരംബങ്ങളെല്ലാം
മനസ്സില്‍ ഉരുവായി
കാതിലൊടുങ്ങുന്നു.
അപ്പോഴും നീ
കേള്‍ക്കാത്ത ഈണങ്ങള്‍
പൂമരച്ചോട്ടില്‍ നിനക്കായി
പെയ്തു തോരുന്നുണ്ടായിരുന്നു...
ഇനിയൊരു ഭ്രമണം
കഴിഞ്ഞു  വരുംന്നേരം;
ഈ നാദത്തിന്‍ അലകള്‍
ഒടുങ്ങാതിരുന്നെങ്കില്‍...!

വിഹ്വലതകള്‍

ചുറ്റപ്പെട്ടവരുടെയിടയില്‍
ഒറ്റയായൊഴുകിയപ്പോഴും
തൂവല്‍ കൊഴിച്ച് പറന്നകന്ന
ദിനപ്പറവയെ നോക്കി
ഇരവണയുന്നതും പാര്‍ത്ത്

അലകള്‍ അടങ്ങാത്ത തീരത്ത്‌
അരുണിമ പടര്‍ത്തിയ സന്ധ്യ-
തന്‍ കവിളിലെ കുങ്കുമച്ചാര്‍ത്തില്‍
വിരല്‍ മുക്കി വരച്ചതെന്‍ ഹൃദയം...

എന്നോര്‍മ്മതന്‍ നഭസ്സിലെ
മേഘപാളികളില്‍ പെയ്യാതെ
ഘനീഭവിച്ച ഹൃദയ സ്പന്ദനങ്ങള്‍
ഉഷ്ണപ്പറവകള്‍ റാഞ്ചിപ്പറക്കുന്നു.

ശിഥില ബിംബങ്ങള്‍ ചേര്‍ത്തു
വൈരൂപ്യത്തിന്റെ മൂശയില്‍
എനിക്കൊരു രൂപം മെനയണം;
ഉടച്ചും വാര്‍ത്തും അതിനായ്‌...

പൂക്കാത്ത കൊമ്പിന്‍ ചോട്ടില്‍
കൊഴിഞ്ഞ വസന്തത്തിന്‍റെ
ഊഷരതയുടെ പുതപ്പിനടിയില്‍
ഇനിയെനിക്കൊന്നുറങ്ങണം...

മറ്റൊരു പുലരിതന്‍ പുഞ്ചിരി
വന്നെന്നെ തൊട്ടുണര്‍ത്തുംവരെ...

Saturday, September 22, 2012

ഇരുട്ട്


ഏതോ ഒരമാവാസിയില്‍
ഇരുട്ടിന്‍റെ മറപറ്റി,

അനാഥത്വത്തിന്‍റെ ചട്ടചാര്‍ത്തി
ഒരു തൊട്ടിലില്‍ ത്യജിച്ചു.

ഇരുളില്‍ തള്ളിയ ജന്മം
ഇരുണ്ടവഴികളില്‍ ഒഴുക്കായി;

അഴുക്ക് ചാലില്‍ വിഴുപ്പലക്കി
വിശുദ്ധി നേടുന്ന പാതിവ്രത്യം!.

നാളെയൊരു കത്തിമുനയില്‍
ചാലിച്ച നിണവുമായ് അവന്‍?

അപ്പോഴും എരിയുന്ന മെഴുതിരി
മുന്നില്‍ അവള്‍ ഇരുണ്ട മനവുമായ്‌
വൃഥാ വെളിച്ചം തിരയുന്നുണ്ടാവാം...

Thursday, September 13, 2012

കനവുകള്‍




കലചക്രത്തിന്‍റെ 
ഘടികാര സൂചികള്‍
പിന്നിലേക്കാരേലും
ഒന്ന് തിരിക്കുമോ?

പിന്നിട്ട വഴികളില്‍ 
എന്നെ തിരയുവാന്‍ 
എനിക്കിനിയൊന്നു 
തിരിഞ്ഞു നടക്കണം...

ഇടറിവീഴുമ്പോള്‍ 
താങ്ങായ കരങ്ങളും
കയ്യൊഴിഞ്ഞിന്നു ഞാ-
നേകനായ് അലയുന്നു

ഇനിയെത്ര കാതം
കൂടി ചരിക്കണം?!.
ചിതറുന്ന ചിന്തകള്‍,
പതറുന്ന കാല്‍വെയ്പ്.

ഋതുഭേദ കന്യകള്‍
വാരി വിതറിയ
നിറമുള്ള ചിത്രങ്ങള്‍
ഇഴയൂര്‍ന്നു പിരിയുന്നു.

കാര്‍മേഘ കൂട്ടങ്ങള്‍
കവര്‍ന്നു കടന്നൊരാ-
ക്കതിരൊളി ചന്ദ്രിക
ചിരിതൂകിയെത്തുന്ന;
കനവുകള്‍ക്കായി
കാത്തിരിക്കുന്നു ഞാന്‍...

Monday, August 6, 2012

പാഠം

ഇന്നലെകള്‍ പഠിപ്പിച്ചത്
ഇന്നുകളെ കുറിച്ചല്ല,
എന്നെക്കുറിച്ചല്ല,
നിന്നെക്കുറിച്ചല്ല,
നമ്മെക്കുറിച്ചുമല്ല.

പഠിക്കാന്‍ മറന്നുപോയ
ഗൃഹപാഠങ്ങളില്‍,
വഴിയെഴുതാതെ ചെയ്ത
ഗണിതങ്ങളുടെ,
ശിഷ്ടങ്ങളെക്കുറിച്ച്.

അവയ്ക്കിടയിലെ
അക്ഷരത്തെറ്റുകളെക്കുറിച്ച്,

മന:പാഠമാക്കാന്‍ തന്ന
കവിതയുടെ
പൊരുളറിയാതെ
ചൊല്ലിത്തിമിര്‍ത്ത്
പ്രാണന്‍ കളഞ്ഞ്
വിരൂപമാക്കിയതിന്
ഇതാണു ശിക്ഷ

പത്ത് വട്ടം പകര്‍ത്തെഴുത്ത്;
എഴുതുമ്പോള്‍ ഉച്ചത്തില്‍ ചൊല്ലിയെഴുതണം.